കോട്ടയം ജില്ലയിൽ തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണം; കോവിഡ് വാക്സിന്‍ ആദ്യഘട്ട വിതരണത്തിന് നാളെ (ജനുവരി 16) തുടക്കം


കോട്ടയം: കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവയ്പ്പിന് നാളെ(ജനുവരി 16) തുടക്കം കുറിക്കും. ജനുവരി എട്ടിന് നടത്തിയ ഡ്രൈ റണ്ണിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമെന്നു കണ്ട അധിക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയാണ് കോട്ടയം ജില്ലയിലെ ഒന്‍പതു വിതരണ കേന്ദ്രങ്ങളും സജ്ജമാക്കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എം.അഞ്ജന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തശേഷമാണ് വാക്സിന്‍ വിതരണത്തിന് തുടക്കം കുറിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരിക്കും കുത്തിവയ്പ്പ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരു മണിക്കൂറില്‍ 12 പേര്‍ എന്ന കണക്കില്‍ 100 പേര്‍ക്കു വീതമാണ് ഓരോ ദിവസവും വാക്സിന്‍ നല്‍കുക. എല്ലാ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയ ജില്ലാ കളക്ടര്‍ അന്തിമ ക്രമീകരണങ്ങള്‍ വിലയിരുത്തി. 

വാക്സിന്‍ സ്വീകരിക്കുന്നതിന് ജനുവരി എട്ടുവരെ 23839 ആരോഗ്യ പ്രവര്‍ത്തകര്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍,   മെഡിക്കല്‍ വിദ്യാര്‍ഥികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒരാള്‍ക്ക് രണ്ടു ഡോസ് മരുന്നാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷമാണ് രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പ്. ജനുവരി 31വരെ വിതരണം ചെയ്യുന്നതിനുള്ള  29170 ഡോസ്  കോവിഷീല്‍ഡ് വാക്സിനാണ്   നിലവില്‍ ജില്ലയില്‍ ലഭ്യമായിട്ടുള്ളത്. 

വാക്സിന്‍ വിതരണ നടപടികള്‍ ഏകോപനച്ചുമതല സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം അനില്‍ ഉമ്മന്‍, പാലാ ആര്‍.ഡി.ഒ എം.ടി അനില്‍ കുമാര്‍ എന്നിവര്‍ക്കാണ്.  

കോട്ടയം ജില്ലയിലെ കോവിഡ് വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍

1.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി

2.പാലാ ജനറല്‍ ആശുപത്രി

3.വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി

4.ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക സ്പെഷ്യാലിറ്റി 
ആശുപത്രി

5.കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്‍റര്‍

6.പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി 

7.ചങ്ങനാശേരി ജനറല്‍ ആശുപത്രി

8.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

9.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

കോട്ടയം ജനറല്‍ ആശുപത്രിയിലെ വാക്സിന്‍ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന വാക്സിന്‍ ഇന്ന് എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചു. 
 
കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ആദ്യമായി കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍

🔹 കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി-സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍

🔹കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്‍റര്‍- ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്

🔹പാലാ ജനറല്‍ ആശുപത്രി- മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് ശബരിനാഥ്  

🔹വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി- ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി. സ്വപ്ന

🔹ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി-മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസി സെബാസ്റ്റ്യന്‍

🔹പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി- പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ. മനോജ്  

🔹ചങ്ങനാശേരി ജനറല്‍ ആശുപത്രി- ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജെ. തോമസ് 

🔹ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം- മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസഫ് ആന്‍റണി

🔹എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം- മെഡിക്കല്‍ ഓഫീസര്‍ ഡോ. സീന ഇസ്മായില്‍ 

കുത്തിവയ്പ്പിനുശേഷം അരമണിക്കൂര്‍ നിരീക്ഷണം

വാക്സിന്‍ സ്വീകരിക്കുന്നവര്‍ അതത് കേന്ദ്രങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞശേഷമേ മടങ്ങാവൂ. വാക്സിന്‍ സ്വീകരിച്ചശേഷം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും  അടിയന്തര സഹായത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ഫോണ്‍-0481 2565200  

അറിയിപ്പുകളും വിവരശേഖരണവും ഓണ്‍ലൈനില്‍

വാക്സിന്‍ സ്വീകരിക്കുന്നവരുടെ രജിസ്ട്രേഷന്‍, അറിയിപ്പു നല്‍കല്‍, വിവരശേഖരണം തുടങ്ങി എല്ലാ നടപടിക്രമങ്ങളും കോവിന്‍(കോവിഡ് വാക്സിന്‍ ഇന്‍റലിജന്‍സ് നെറ്റ് വര്‍ക്ക്) ആപ്ലിക്കേഷന്‍ മുഖേനയാണ് ഏകോപിപ്പിക്കുന്നത്. ഇന്ന്  വാക്സിന്‍ സ്വീകരിക്കുന്ന എല്ലാവര്‍ക്കും എത്തേണ്ട സ്ഥലവും സമയവും ഉള്‍പ്പെടെയുള്ള അറിയിപ്പുകള്‍ ഇന്നലെ  എസ്.എം.എസ് സന്ദേശമായി നല്‍കി.

വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ  വ്യക്തിവിവരങ്ങളുടെ സ്ഥിരീകരണം, കുത്തിവയ്പ്പ് നടത്തിയതിനു ശേഷം ദേശീയ തലം വരെയുള്ള തത്സമയ റിപ്പോര്‍ട്ട് സമര്‍പ്പണം, രണ്ടാമത്തെ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്‍കല്‍ തുടങ്ങിയവയും ഇതേ സോഫ്റ്റ് വെയര്‍ മുഖേനയാണ് നിര്‍വഹിക്കുക. 

സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സി.ജെ. സിതാര എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments

Popular posts from this blog

കോട്ടയത്ത് നിന്ന് വേളാങ്കണ്ണിയ്‌ക്ക് നേരിട്ടുള്ള തീവണ്ടിയ്‌ക്ക് പ്രിയമേറുന്നു

പ്രതിഷേധ സദസ്സ്

പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും